2015 ജനുവരി 5, തിങ്കളാഴ്‌ച

" ജീവിതം എത്ര പേരില്‍ നിന്ന് കടമെടുത്തതാണ്..' ആരെയും ആശ്രയിയ്ക്കാതെയാണ് ഞാന്‍ ഇതുവരെ എത്തിയത് ' എന്നെല്ലാം ചിലര്‍ പറയുമ്പോള്‍ അത്ഭുതതോടെയെ അവരെ നോക്കാന്‍ എനിയ്ക്ക് സാധിച്ചിട്ടുള്ളൂ..എത്ര പേരുടെ ദാനമാണ് ഈ ജീവിതം ദൈവമേ...എന്റെ ജീവിതത്തെ സ്പര്ശിയ്ക്കാതെ , എനിയ്ക്കെന്തെന്കിലും നല്‍കാതെ ആരും കടന്നു പോയിട്ടില്ല എന്നോര്‍ക്കുമ്പോള്‍ കണ്ണ് നിറയുന്നു...ഒരു ദേവസ്സി ചേട്ടന്‍ , ഷാജി മാഷ്‌ , ബോബിയച്ചന്‍ , ലിസ്റ്റ് എത്രയോ നീളുന്നു. അന്ന് ഞങ്ങള്‍ കുമ്പളങ്ങാട് ആണ് താമസം..പള്ളിയ്ക്ക് തൊട്ടു പുറകില്‍. അനുജന്‍ ആന്റോ പത്താം ക്ലാസ്സ് പരീക്ഷ കൊള്ളാവുന്ന മാര്‍ക്കില്‍ പാസായി , എല്ലാവരും സന്തോഷതോടെയിരിയ്ക്കുന്ന സമയം. സഹായിയ്ക്കാന്‍ ആരുമില്ലാതെ സ്വന്ത പ്രയത്നം കൊണ്ട് പഠിച്ചവനാണ് അവന്‍. സമീപത്തുള്ള എല്ലാ കോളേജുകളില്‍ നിന്നും പുള്ളി അപ്പ്ലിക്കേഷന്‍ ഫോംസും വാങ്ങിവചിട്ടുണ്ട്. കൂട്ടുകാരോടും മറ്റും ചേരാന്‍ ഉള്ള കൊഴ്സുകളെ പറ്റിയും സംസാരിയ്ക്കുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ട്. അന്ന് അപ്പന് പറയത്തക്ക ഒരു ജോലിയൊന്നുമില്ല..ഇടപെട്ടതെല്ലാം പരാജയപെട്ടു തലകുനിച്ചു ഇരിക്കുന്ന കാലം. അപ്പന്‍ കുറെ ദിവസമായി ഉറങ്ങുന്നെയില്ല എന്ന് അമ്മ പറയാറുമുണ്ടാരുന്നു. സാമ്പത്തിക ബുദ്ധിമുട്ടു നല്ലവണ്ണം അലട്ടുന്നുണ്ട്. ജോലിയ്ക്ക് പോകാന്‍ മാത്രം പ്രായമായ ഞാന്‍ അപ്പോള്‍ രണ്ടാംവര്‍ഷം ഡിഗ്രിയ്ക്ക് സെന്റ്‌ .തോമാസ് കോളേജില്‍ പഠിയ്ക്കുകയാണ്.ഒരു ദിവസം സന്ധ്യാ പ്രാര്‍ഥനയും കഴിഞു ആന്റോ അപ്ലികേഷന്‍ പൂരിപ്പിച്ചുകൊണ്ടിരിയ്ക്കുമ്പോള്‍ അപ്പച്ചന്‍ പെട്ടന്ന് പറഞ്ഞു " എടാ ഒരാള്‍ക്കേ ഇനി പഠിയ്ക്കാന്‍ പറ്റുള്ളൂ ട്ടാ ..ഒരാള് ഏതെന്കിലും പണിയുടെ കാര്യം നോക്കണം. അപ്പന് ഒറ്റയ്ക്കിനി പറ്റില്ല.." ഈ പിന്‍ ഡ്രോപ്പ് സൈലന്‍സ് എന്നൊക്കെ പറയുന്നത് അതായിരുന്നു. അമ്മയും ഞാനും അനിയനും അപ്പച്ചനെ സൂക്ഷിച്ചു നോക്കി..അപ്പച്ചന്‍ മുഖം തിരിച്ചു ഇരിയ്ക്കുകയാണ്..സത്യമായും അവിടെ മൌനം മുറിയ്ക്കേണ്ടത് എന്റെ കടമയാണ് ..ഞാന്‍ മിണ്ടിയില്ല. എത്രമാത്രം സ്വാര്തഥനാണ് ഞാന്‍ എന്ന് ,ഞാന്‍ കൂടെ തിരിച്ചറിഞ്ഞ നിമിഷം. കുറച്ചു നേരത്തെ നിശബ്ദതയ്ക്ക് ശേഷം ആന്റോ പറഞ്ഞു " എന്നാ ചേട്ടന്‍ പഠിച്ചോട്ടെ " എന്ന്..ദൈവമേ...!! രണ്ടു ദിവസം കഴിഞ്ഞു വേലൂര്‍ക്ക് സ്വര്ണപണി പടിയ്ക്കാനായി അവന്‍ കൂട്ടുകാരുടെ കൂടെ പോയി.. അവിടെ താമസിച്ചു പണി പഠിച്ചു..വല്ലപ്പോഴും വീട്ടില്‍ വരും. ഒന്നും സംഭവിയ്ക്കാത്ത മട്ടില്‍ നോര്‍മല്‍ ആയി തന്നെ അവന്‍ പെരുമാറി. പക്ഷെ ഒന്ന് ഞാന്‍ ശ്രദ്ധിച്ചു .അവന്റെ കളിയും ചിരിയും എവ്ടെയ്ക്കോ പോയ്‌ പോയി...ഞാന്‍ പിന്നെയും പഠിച്ചു , ഡിഗ്രിയും , പി ജി യും ,ബി എഡും എടുത്തു. അറിവിന്റെ ഹുങ്കില്‍ തല പൊക്കി നടന്നു.വലിയ പ്രസംഗകനായി , സാമൂഹിക പ്രവര്‍ത്തകനായി, ആളുകളുടെ മുന്നില്‍ മാന്യനായി നടന്നു( അല്ലെങ്കില്‍ അങ്ങനെയോക്കെയാനെന്നു സ്വയം നടിച്ചു ). എന്റെ കുഞ്ഞു , ആരോടും അധികം സംസാരിയ്ക്കാതെ ,ആരാലും അറിയപ്പെടാതെ എന്റെ നിഴലില്‍ നടന്നു. സന്തോഷിന്റെ അനുജന്‍ എന്ന് മാത്രം പരിചയപ്പെടുത്തി. പിന്നീട് കൂടിയ ജോലിയും പത്രാസുമായി നടക്കുംബോളും ,തൊണ്ടയില്‍ കുരുങ്ങിയ മുള്ള് പോലെ..കാലില്‍ ഉണങ്ങാത്ത വ്രണം പോലെ , എന്റെ സ്വാര്തഥത എന്നെ നാണിപ്പിച്ചു..കരയിപ്പിച്ചു. അന്ന് ഞാന്‍ ചെയ്യേണ്ടുന്ന കടമയാണ് അവന്‍ ചെയ്തത്. പക്ഷെ ഇന്ന് വരെ അവന്‍ ഒരു വാക്ക് കൊണ്ടുപോലും പരാതി പറഞ്ഞിട്ടില്ല.പടിപ്പില്ലാത്തതിന്ടെ പേരില്‍ ഒത്തിരി അപമാനിയ്ക്കപെട്ടിട്ടും , കുത്ത്‌വാക്ക് പറഞ്ഞിട്ടില്ല. എപ്പോളോക്കെ പണം ആവശ്യപ്പെട്ടോ അപ്പോളൊക്കെ പേഴ്സ്സ് എടുത്തു മുന്നിലെക്കിട്ടു തന്നു. എത്ര എടുത്തു ?എന്നും ചോദിച്ചിട്ടില്ല. പിന്നീട് ഏറ്റു പറയാന്‍ ധൈര്യം തോനിയപ്പോള്‍ എല്ലാം പറഞ്ഞു ഞാന്‍ പൊട്ടി കരഞ്ഞു. അപ്പോളും 'അതൊന്നും സാരല്യ..അന്ന് അത് ചെയ്തതുകൊണ്ട് നമ്മള്‍ രക്ഷപെട്ടു' ..എന്നും മറ്റും പറഞ്ഞു ആശ്വസിപ്പിച്ചു..എന്റെ കൂടപിറപ്പു ,ഒരിയ്ക്കലും എന്നെ തള്ളിപറഞ്ഞില്ല. ബുദധിയുറച്ച നാള്‍ മുതല്‍ ഞങ്ങള്‍ വഴക്കിട്ടിട്ടുമില്ല..എനിയ്ക്കറിയാം , ഈ ജീവിതം , എന്റെ അറിവ് എല്ലാം അവന്‍ സ്നേഹപൂര്‍വ്വം നീട്ടി തന്ന ഭിക്ഷയാണെന്നു..ആന്റോ , എന്റെ കുഞ്ഞനുജന്‍ നാളെ വിവാഹിതനാവുകയാണ്.( 7-4-13 Sunday ) ഈ രാത്രിയില്‍ ദൂരെയിരുന്നു ഈ കുറിപ്പ് (കുറെ തവണ എഴുതിയും , ഡിലീറ്റ് ചെയ്തും വച്ച )എഴുതുമ്പോള്‍ ,കണ്ണ് നിറയുന്നു.. .ഞാന്‍ , അമ്മ ഉണ്ണാതെ വച്ച ചോറും കറിയുമാണെന്കില്‍, എന്റെ അറിവ് - അവന്‍ എനിയ്ക്ക് തന്ന സ്നേഹ ഭിക്ഷയാണ്..നന്നായി വരും ..നന്നായെ വരൂ..!!!

6 അഭിപ്രായങ്ങൾ: