2015 ജനുവരി 5, തിങ്കളാഴ്‌ച


" ....സ്വപ്‌നങ്ങള്‍ വഴിമുട്ടി നിന്ന ആ സായാഹ്നത്തില്‍ കടല്‍ക്കരയില്‍ നിന്നും തിരിച്ചു നടക്കുകയായിരുന്നു അയാള്‍ . ഇരുട്ട് പരന്നിരിയ്ക്കുന്നു. എന്തോ മുന്‍പില്‍ തടഞ്ഞെന്നു തോന്നി. നോക്കിയപ്പോള്‍ അഞ്ചോ ആറോ വയസ്സുള്ള ഒരു ആണ്‍കുട്ടി. അയാളുടെ പാന്റിന്റെ സിബ്ബില്‍ കൈ വച്ചിരിയ്ക്കുന്നു. അമ്പരപ്പോടെ കൈ തട്ടിമാറ്റി. അന്നേരം ഇരുട്ടില്‍ നിന്നും നന്നെ മെലിഞ്ഞ ഒരു സ്ത്രീ പ്രത്യക്ഷപെട്ടു. ഒക്കത്ത് അവളെക്കാള്‍ ശോഷിച്ച മറ്റൊരു കൈകുഞ്ഞു, കരഞ്ഞുകൊണ്ടിരിയ്ക്കുന്നു . " അവനെ സാറിനു എങ്ങനെവേണമെങ്കിലുംഎന്തിനു വേണമെങ്കിലും ഉപയോഗിയ്ക്കാം. അവനു അതിലൊക്കെ നല്ല പരിചയമുണ്ട് സാര്‍..എനിയ്ക്ക് വയ്യാത്തതുകൊണ്ടാണ് . അതുകൊണ്ടാണ് സാര്‍. രണ്ടുരൂപ തന്നാല്‍ മതി സാര്‍...നാല് റൊട്ടി വാങ്ങാനുള്ള കാശ്..." ഹൃദയമിടിപ്പ് നിലച്ചു ...തല കറങ്ങുന്നുവോ... ..ദൈന്യതമുറ്റിയ ആ കുഞ്ഞു കൈയ്യിലെയ്ക്ക് പോക്കറ്റില്‍ തടഞ്ഞ നോട്ടുകള്‍ വാരിയിട്ട് അയാള്‍ കടലിനു നേരെ ഓടി..."
' ഒടിയന്‍ ' എന്ന മനോഹരമായ നോവലിന് ശേഷം ശ്രീ.പി .കണണന്‍ കുട്ടിയുടെ രണ്ടാമത്തെ നോവലാണ്‌ ' നിചാത്തം ' മഹാനഗരത്തിന്റെ കഥ പറയുന്ന ഒരു സ്ത്രീ പക്ഷ നോവല്‍ - മോശമായിട്ടില്ല , അത്രമാത്രം. ..എങ്കിലും ഈ വരികളിലൂടെ കടന്നുപോയപ്പോള്‍...ദൈവമെ..ഹൃദയം നിലച്ചുപോയപോലെ..നോവലിസ്റ്റിന്റെ തന്നെ നേരനുഭവങ്ങളുടെ അക്ഷര ചാര്‍ത്താണിതെന്ന് ഒരു സുഹൃത്ത് പറഞ്ഞപ്പോള്‍ എന്തായാലും നുണയായിരിയ്ക്കാന്‍ വഴിയില്ല. ( സമാനമായ ഒരനുഭവം അയാള്‍ തന്നെ വിവരിച്ചു ..പണ്ട് അയാള്‍ സേലത്ത് വഴികച്ച്ചവടം നടത്തുന്ന കാലത്ത്...)
രണ്ജിപണിക്കര്‍ നിരയൊപ്പിച്ചു എഴുതിവച്ച വാക്കുകള്‍ തലയില്‍ മൂളുന്നുണ്ട്..' അച്ചടിച്ചു വച്ച അക്ഷര താളുകളിലൂടെ നീ പഠിച്ച ഇന്ത്യ ...."
ആരെയാണ് നമ്മള്‍ കുറ്റം പറയേണ്ടത്..സ്വാതന്ത്ര്യാനന്തരം നാട് ഭരിച്ച കൊണ്ഗ്രസ്സിനെയോ..ബംഗാളിനെ പോലും മാറ്റം വരുത്താന്‍ കഴിയാതെ പോയ കമ്മുനിസ്ട്ടു ഭരണത്തെയോ...അതോ ബി ജെ പിയേയോ....?
ആരെയും കുറ്റപെടുത്താനല്ല ഈ കുറിപ്പ്. ...നാളിതുവരെ ഈ മനുഷ്യരെയൊന്നും ഓര്‍ക്കാന്‍ പോലും മനസില്ലാതിരുന്ന ഞാന്‍ ആരെ പഴി പറയാനാണ്..കഥാവശേഷന്‍ ' എന്ന സിനിമയില്‍ ദിലീപിന്റെ കഥാപാത്രം ആത്മഹത്യ ചെയ്തപ്പോള്‍ - അതിഭാവുകത്വം - എന്ന് ആക്ഷേപിച്ച എന്റെ വികല ബുദ്ധിയെ ഞാന്‍ തന്നെ പഴിയ്ക്കട്ടെ...ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു നിമിഷം - പരാതിയും പരിഭവവും പറഞ്ഞുള്ള എന്റെ തന്നെ ജീവിതത്തെ വെറുത്തുപോയി...
ഇന്ത്യ മഹത്തായ രാജ്യമാണെന്ന് പറയുമ്പോള്‍ എന്തോ തൊണ്ടയില്‍ കയ്പ്പ് ചുവയ്ക്കുന്നു.
വളരുന്ന ഇന്ത്യ യില്‍ തളരുന്ന ഇന്ത്യക്കാരനെ ആരും കാണാതെ പോകുമ്പോള്‍ വികസനം എന്നത് ഏറ്റവും വലിയ അശ്ലീല പദം മാത്രമായി മാറുകയാണ് .. ഒരു വോട്ടിനു മുപ്പതു രൂപ വച്ച് അറുപതു രൂപ റൊക്കമായി കയ്യില്‍ കിട്ടുന്ന മഹാ സുദിനമാണ് വരാന്‍ പോകുന്ന ഇലക്ഷന്‍ ദിനം എന്ന് ബായി പറയുമ്പോള്‍ മനസിലാകുന്നുണ്ട് വിശപ്പ്‌ തന്നെ ഏറ്റവും വലിയ സത്യവും യാഥാര്ത്യവും എന്ന് ..ഒരുപക്ഷെ മരണത്തെക്കാള്‍ ശക്തം..!


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ