2015 ജനുവരി 5, തിങ്കളാഴ്‌ച

" അങ്ങനെ ഞാന്‍ എന്റെ തീരുമാനത്തില്‍ ഉറച്ചുനിക്കുകയാണെന്നു മനസിലായപ്പോള്‍ പെട്ടെന്ന് അപ്പന്‍ പൊട്ടി കരഞ്ഞു...പരുക്കന്‍ പുറംതോട് മാത്രം എന്നും പുറത്തു കാണിച്ചു നടന്ന എന്റെ അപ്പനാണ് കുഞ്ഞുങ്ങളെ പോലെ കരയുന്നത്. " നീ പോയാല്‍ എനിയ്ക്ക് പിന്നെ ആരാടാ ഉള്ളെ..? " ഞാന്‍ പക്ഷെ എന്റെ തീരുമാനം മാറ്റാന്‍ തയ്യാറല്ല എന്ന മട്ടില്‍ നിന്നു ...അമ്മ കരയാതെ എന്നെ നോക്കി നിക്കുകയാണ്..ആരും മിണ്ടുന്നില്ല ...അന്ന് എന്റെ അപ്പന്റെ കണ്ണീരിന്റെ വില മനസിലാക്കാന്‍ മാത്രം പ്രായമോ , പക്വതയോ എനിക്കില്ലായിരുന്നു..പക്ഷെ പിന്നീട് മൂന്നു കൊല്ലവും എന്റെ അപ്പന്റെ കണ്ണീരു എന്നെ വിടാതെ പിന്തുടര്‍ന്നു..പിന്നീടോരിയ്ക്കലും എന്നെ പിന്തിരിപ്പിക്കാനോ തിരികെ വിളിക്കാനോ അപ്പന്‍ ശ്രമിച്ചിട്ടില്ല..മാത്രവുമല്ല എന്റെ തീരുമാനത്തില്‍ ഒത്തിരി സന്തോഷം കാണിയ്ക്കുകയും ചെയ്തിട്ടുണ്ട്...പക്ഷെ എന്റെ കണ്ണീരിന്റെ കുരിശു മല കയറ്റം തുടങ്ങുന്നതെ ഉണ്ടായിരുന്നുള്ളൂ...നാല് പെണ്‍കുട്ടികള്‍ക്ക് ശേഷം ഒരാണ്‍കുട്ടി ജനിച്ചു എന്ന് അറിഞ്ഞപ്പോള്‍ എന്റെ കുഞ്ഞു വല്യപ്പന്‍ വരാന്തയുടെ മതില്‍ എടുത്തു ചാടി ..നാട്ടു നടപ്പ് അനുസരിച്ച് ഉറക്കെ കൂവി..( പെണ്‍കുട്ടികള്‍ ജനിച്ചാല്‍ - അടുക്കള വാതിലില്‍ പതുക്കെ മൂന്നു തവണ അടിക്കും..!!! ആരും അറിയേണ്ട.. ). അമ്മയുടെ വല്യാങ്ങള യും മറ്റും കൂടി എനിയ്ക്ക് സന്തോഷ്‌ എന്ന് പേരിട്ടു..അധികമായ സന്തോഷം കാണിച്ചു കൊണ്ട് തന്നെ..ഒരു കൂട്ട് കുടുംബത്തില്‍ നാല് പെണ്‍കുട്ടികളെ പെറ്റ എന്റെ അമ്മയുടെ ആധി അന്നാണ് തീര്‍ന്നത് . (പക്ഷെ അപ്പോളും അപ്പന്‍ ഒരിയ്ക്കലും അമ്മയെ തള്ളിപറയുകയോ കുറ്റപെടുതുകയോ ചെയ്തിട്ടില്ല..ഞങ്ങള്‍ ആറുമക്കളെയും അവര്‍ ഒന്നുപോലെ സ്നേഹിച്ചു...)
അപ്പന്‍ കരഞ്ഞു യാത്രയാക്കിയ ഞാന്‍ പിന്നീട് മൂന്ന് കൊല്ലവും എന്റെ അപ്പനും അമ്മയ്ക്കും വേണ്ടി മാതാവിന്റെ മുന്നില്‍ കണ്ണീരോടെ പ്രാര്‍ഥിച്ചു..റഫക്ടറിയിലെ നിറഞ്ഞ പാത്രങ്ങള്‍ക്കും,ആവി പറക്കുന്ന കറികള്‍കും മദ്ധ്യേ ഇരിയ്ക്കുമ്പോള്‍ ,ഉണ്ണാതെ വിശന്നിരിയ്ക്കുന്ന എന്റെ കൂട പിറപ്പുകളുടെയും , അപ്പന്റെയും അമ്മയുടെയും മുഖം എന്റെ പാത്രത്തില്‍ ഉപ്പ് കലര്‍ത്തി..ഒടുക്കം തൃശ്ശൂര്‍ മൈനര്‍ സെമിനാരിയുടെ പടിയിറങ്ങുമ്പോള്‍ , "അച്ഛന്‍ പട്ടം" എന്ന മഹത്തായ ദാനം ഈ മണ്‍ പാത്രത്തിനു നീ പറഞ്ഞിട്ടില്ലലോ ഈശോയെ 'എന്നും പറഞ്ഞു ഞാനിറങ്ങി..എന്റെ അപ്പന്റെ കൂടെ ഇരിയ്ക്കാന്‍...അമ്മയുടെ കണ്ണീരു തുടയ്ക്കാന്‍..എന്റെ കൂടപിറപ്പുകളുടെ കൂടെ നടക്കാന്‍.
എന്തുകൊണ്ടാനെന്നോ ,എനിയ്ക്ക് എന്റെ അപ്പനെ ഇത്ര ഇഷ്ടം..അമ്മയെ ഇത്ര ജീവന്‍...!! എന്റെ കൂട പിറപ്പുകളോടുള്ള ഈ അടക്കാന്‍ വയ്യാത്ത കടപ്പാട്... ഞങ്ങള് ജീവിച്ചത് ഇല്ലായ്മയുടെ വറുതി പുറതതായിരുന്നെന്കിലും...സ്നേഹത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല...അവര്‍ക്ക് ഞാന്‍ രാജാവാണ്..സന്തോഷിനു എന്തും കഴിയും എന്ന് ലോകത്തില്‍ ഉറച്ചു വിശ്വസിയ്ക്കുന്ന ഒരു കൂട്ടം ആളുകള്‍..അതാണ്‌ എന്റെ കുടുംബം..ഒന്നുമല്ലാത്ത ഞാന്‍ ഒരു ഹീറോ ആണെന്ന് എന്നും വിശ്വസിയ്ക്കുന്ന അവരാണ് എന്റെ ശക്തി..
" ഏതു കാറ്റിലും കെടാത്ത വിളക്കാവട്ടെ " എന്ന് എന്റെ തലയില്‍ കൈ വച്ച് അനുഗ്രഹിച്ച എന്റെ അപ്പനും അമ്മയും ഇന്ന് വിവാഹത്തിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിയ്ക്കുകയാണ്..ഇങ്ങു ദൂരെയാണെങ്കിലും ഞാന്‍ ഇപ്പോളും എന്റെ അപ്പന്റെ കൈ പിടിച്ചാണ് നടക്കുന്നത്..അമ്മയുടെ കൂടെയിരുന്നാണ് പ്രാര്തിയ്ക്കുന്നത്. ..എന്റെ പുന്നാര അപ്പനും അമമയ്ക്കും ചക്കരയുമ്മ.....


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ