" അന്ന് ഞങ്ങള്‍ തൃക്കണാപതിയാരത്ത് ആണ് താമസിയ്ക്കുന്നത്. തൃക്കണ്‍ പതിയുന്ന ഓരം ( ശിവന്റെ അധിനിവേശം ഉള്ള ഇടം എന്ന് പഴമക്കാര്‍ പറഞ്ഞിരുന്നു ) - അതാണ് തൃക്കണാപതിയാരം.ചിറ്റണ്ടയ്ക്ക് പോകുന്നവര്‍ക്ക് ഇവിടം കഴിഞ്ഞാല്‍ പിന്നെ കുറ്റാകൂരിരിട്ടാണ് വഴി..കണ്ണെത്താത്ത ദൂരത്തോളം നീണ്ടു കിടക്കുന്ന വയലുകള്‍...ഒരു മിന്നാമിന്നി പോലും ഉണ്ടാവില്ല വെളിച്ചത്തിന്. വീടുകളുമില്ല.ആ വഴിപോകുന്നവര്‍ എല്ലാം നേരം ഇരുട്ടുന്നതിനു മുന്‍പേ വീടുപറ്റും. ചിറ്റണ്ട കഴിഞ്ഞാല്‍ വീണ്ടും ഇരുട്ടിന്റെ പാതാളമാണ്. ഞാന്‍ അന്ന് ഒന്നാം ക്ലാസ്സില്‍ പോലും പോകുന്നില്ല. എനിക്ക് ഓര്തെടുക്കാവുന്ന ഏറ്റവും പഴയ ഓര്‍മകളില്‍ ഒന്നാണിത്. രാത്രിയായാല്‍..ഞാന്‍ ചിറ്റണ്ടയ്ക്ക് പോകുന്ന കൂരിരുട്ടിന്റെ വഴിയിലെയ്ക്ക് ഒന്ന് പാളി നോക്കും..ഭയം കൊണ്ട് എന്റെ കണ്ണ് വിടര്ന്നുവരും. പിന്നെ ഇറുക്കിയടയ്ക്കും. ഭയം എന്നില്‍ കൂട് കൂട്ടുന്നത് അന്ന് മുതലായിരിയ്കണം. ആ വഴിയിലെയ്ക്ക് നോക്കുന്നത് ചുമ്മാ ഇരുട്ടിനെ നോക്കാനല്ല..രാധയുടെ അമ്മയെങ്ങാനും വരുന്നുണ്ടോ എന്ന് നോക്കുവാനാണ്. (ഇവടെ പേരുകള്‍ മനപൂര്‍വം ഞാന്‍ തെറ്റിച്ചു എഴുതുകയാണ് . നാട്ടിലെ കഥയാണ്. പല കഥാപാത്രങ്ങളും ഇനിയും മരണം കാത്തു കിടപ്പുണ്ട് ) ഇളയമ്മയാണ് ആ കഥ പറഞ്ഞത്. എന്നോട് പറഞ്ഞതല്ല കേട്ടോ , മുതിര്‍ന്ന ചെചിമാരോട് പറഞ്ഞപ്പോള്‍ ഞാനും കേട്ടൂ. നാട്ടിലെ പ്രമാണിയും ജന്മിയുമായ ഒരു കാര്ന്നവര്‍ക്ക് രാധയുടെ അമ്മയോട് ഒരിഷ്ട്ടം..വഴങ്ങില്ലാ എന്ന് കണ്ടപ്പോള്‍ ബലം പ്രയോഗിച്ചു. ഉപയോഗം കഴിഞ്ഞപ്പോള്‍ മൂന്നു ആണുങ്ങള്‍ കൂടി ചവിട്ടി കൊന്നുവേത്രെ. അവരും അന്നത്തെ കരപ്രമാണിമാര്‍ തന്നെ. ഇത് എഴുപതുകള്‍ വരെ എല്ലാ നാട്ടിലും സര്‍വ്വ സാധാരണമായ കഥകളാണ് അല്ലെ..എന്നാല്‍ ഇത് അവിടം കൊണ്ട് തീര്ന്നില്ല. എല്ലാ വെള്ളിയാഴ്ചകളിലും രാത്രി ഏകദേശം ഒരു 12 മണിയാകുമ്പോള്‍ ' അമ്മേ അമ്മേ ' എന്നും കരഞ്ഞു വിളിച്ചുകൊണ്ട് ചിറ്റണ്ട പാടത്ത് നിന്നും ഒരു സ്വരം നമ്മുടെ വീടിന്റെ മുന്നിലെ റോഡിലൂടെ കടന്നുപോക്‌ുനത് കേള്‍ക്കാം ..അത് , പിന്നെ ചേറ്റുട്ട്യാരുടെ വിജനമായ പറമ്പിന്റെ അടുത്ത് റോഡില്യ്ക്ക് ചാഞ്ഞു നിക്കുന്ന കൂറ്റന്‍ ഈത്ത മരത്തില്‍ കയറിയിരിയ്ക്കും (രാധയുടെ അമ്മയാണ് അത്)...കുറെ കഴിഞ്ഞാല്‍ നമ്മുടെ വീടിന്റെ സമീപത്തുകൂടെ ആനമുക്കിലെയ്ക്കും ആ സ്വരം പോകുന്നത് കേള്‍ക്കാം ..ഒപ്പം ഒരു ചങ്ങലയുടെയോ , കൊലുസ്സിന്റെയോ കിലുക്കവും കേള്‍ക്കാറുണ്ട് " ഞാന്‍ കേട്ടിട്ടുണ്ട് ആ കരച്ചില്‍ " എന്ന് കൂടി ഇളയമ്മ കൂട്ടിച്ചേര്‍ക്കുമ്പോള്‍ കേട്ടിരിയ്ക്കുന്നവരുടെ കണ്ണുകള് തള്ളി വരാറുണ്ട്..(എന്റെയും)..ഹൃദയ മിടിപ്പ് എനീയ്ക്ക് കേള്‍ക്കാവുന്ന ഉച്ചത്തിലാകും .നട്ടുച്ചയ്ക്ക് വരെ ഇരുട്ടിലാണ് ഈ ഈത്തമരം നില്‍ക്കുന്നയിടം .സകല മനുഷ്യരും അവടെ എത്തുമ്പോള്‍ നടത്തത്തിന് ഒരല്‍പം വേഗം കൂട്ടും. ഞാനും ചേച്ചിയും കൂടി സ്കൂളില്‍ പോകുമ്പോള്‍ - ഒറ്റയ്ക്കാണെന്കില്‍ , അവിടെയെത്തുന്ന സമയം ഒരായിരം തവണ കുരിശു വരയ്ക്കുകയും നിലത്തെയ്ക്ക് തുപ്പുകയും ചെയ്യാറുണ്ട്. തീര്‍ത്തും വിജനമായ ആ സ്ഥലത്ത് രാത്രിയില്‍ വഴി നഷ്ട്ടപെട്ടു നില്‍ക്കുന്നതായിരുന്നു അന്നത്തെ എന്റെ ദുസ്വപ്നങ്ങളില്‍ ഒന്ന്. വെള്ളിയാഴ്ചകളില്‍ ഉറക്കം വരാതെ വീടിന്റെ വരാന്തയില്‍ അപ്പന്റെ കൂടെ കിടക്കുമ്പോള്‍ ,കാതുകൂര്‍പ്പിച്ചു ചങ്ങല കിലുക്കം കേള്‍ക്കുന്നുണ്ടോ എന്ന് കാതോര്‍ത്ത് കിടക്കുന്ന ഒരു കുഞ്ഞിനെ എനിയ്ക്ക് ഇപ്പോളും ഓര്തെടുക്കാനാവുന്നുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ